സഹസ്രാബ്ദങ്ങളായി അനേകവ്യാധികള്ക്ക് നേരിട്ടുള്ള പരിഹാരമായും ആയുര്‍വേദ ഔഷധങ്ങളുടെ ഘടകമായും അനന്യസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധവൃക്ഷം ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വേര്, തൊലി, കറ, പൂവ്, ഇല, കുരു, എണ്ണ – എല്ലാം ഔഷധഗുണമുള്ളവയാണ്. ഭാരതത്തില്‍ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. AZADIRACHTA INDICA എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന, ആയുര്‍വേദഗ്രന്ഥങ്ങള്‍ നിംബ എന്ന് സംസ്കൃതഭാഷയില്‍ വിവക്ഷിക്കുന്ന സസ്യമാണ് ആര്യവേപ്പ്. ഇത് കൂടാതെ മഹാനിംബ, കൃഷ്ണനിംബ എന്ന് വേറെ രണ്ടു തരം വേപ്പുകളെക്കുറിച്ച് അഭിധാനമജ്ഞരി പ്രതിപാദിക്കുന്നുണ്ട്. മലയാളത്തില്‍ യഥാക്രമം ഇവ മലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ അറിയപ്പെടുന്നു.
വേപ്പിന്റെ ഗുണങ്ങളെക്കുറിച്ച് “ഗുണപാഠം” ഇപ്രകാരം പറയുന്നു:
“വേപ്പിന്റെ തൊലി കച്ചുളളു ശീതമാകയുമുണ്ടത് കൃമികുഷ്ഠവിഷം പിത്തം നാശയേത് ദീപനം ഹിതം അത്യുഷ്ണമല്ല വേപ്പെണ്ണ കച്ചിട്ടുള്ള രസം പരം ധാതുക്കളെ കെടുപ്പിക്കും സന്നിപാതത്തിനും ഗുണം വാതം കുഷ്ഠം കൃമികഫം വ്രണങ്ങള്‍ക്കും ഗുണം തുലോം”
1] വേപ്പിന്റെ തണ്ട് പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പതിവ് ഇന്ത്യയില്‍ പല ഭാഗത്തും ഉണ്ടായിരുന്നു. വായ്നാറ്റം അകറ്റാന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ഇത്. വ്യാവസായികമായി വിപണനം ചെയ്യപ്പെടുന്ന പല ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി ഉത്പന്നങ്ങളില്‍ വേപ്പ് ഒരു പ്രധാനഘടകമാണ്.
[ഇല]
വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് “ഭാവപ്രകാശം” ഇങ്ങനെ പറയുന്നു:
2] ഏഴ് ആര്യവേപ്പിലയോടൊപ്പം, ഏഴ് കൊത്തമല്ലിയും ഒരു ചെറിയ കഷണം പച്ചമഞ്ഞളും അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്.
3] വേപ്പിലനീര് കഴിച്ചാല്‍ കാമില (മഞ്ഞപ്പിത്തം) ശമിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, സി – മൂന്നിലും വേപ്പിലയുടെ സ്വരസം ഗുണം ചെയ്യും.
4] വേപ്പിലനീര് അരച്ചു നിത്യം സേവിക്കുന്ന പതിവ് വനവാസികളായ താപസരുടെ ഇടയില്‍ ഉണ്ടായിരുന്നു. “നിംബകല്പ്പം” സേവിക്കുന്നതു വഴി തേളിന്റെയും പാമ്പിന്റെയും വിഷം ബാധിക്കില്ല.
5] വിഷജന്തുക്കലുടെ ദംശനം ഏറ്റാല്‍ വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു കടിവായില് പുരട്ടിയാല്‍ വിഷം ശമിക്കും. ഈ ലേപം ചൊറി, ചിരങ്ങ് പോലെയുള്ള ത്വക്-രോഗങ്ങളിലും ഫലപ്രദമാണ്.
6] ആര്യവേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തിലുരുട്ടി വെറും വയറ്റില്‍ കഴിക്കുന്നത് സോറിയാസിസ് അടക്കമുള്ള മിക്ക ത്വക്-രോഗങ്ങള്‍ക്കും ശമനമേകും.
7] തീപ്പൊള്ളല്‍ ഏറ്റാല്‍ വേപ്പില നന്നായി അരച്ചു പുരട്ടുന്നത് ശമനത്തിനു നല്ലതാണ്.
8] വേപ്പിലയുടെ സ്വരസം (10 മില്ലി വരെ) സമം തേന്‍ ചേര്‍ത്ത് മൂന്നുനാലു ദിവസം രാവിലെയും വൈകിട്ടും കഴിച്ചാല്‍ വയറ്റിലെ കൃമിബാധ ശമിക്കും. കാമിലയിലും ഈ പ്രയോഗം ഫലപ്രദം. മലവേപ്പും ആര്യവേപ്പും ഒരുപോലെ ഗുണപ്രദം.
9] വസൂരി ഇന്ന് അന്യമാണ്. വസൂരി ബാധിച്ചാല്‍ വേപ്പിന്റെ ഇല അരച്ചു പുരട്ടുന്നത് ഫലപ്രദം. ആതുരനെ വേപ്പില വിരിച്ച കിടക്കയില്‍ കിടത്തുകയും, വേപ്പില കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട് വീശുകയും ചെയ്യുന്നത് നന്ന്. ചിക്കന്‍പോക്സ് പോലെയുള്ള രോഗങ്ങള്‍ക്ക് ഈ പ്രയോഗം കൊണ്ട് ശമനം കിട്ടും.
10] വേപ്പില, പടവലം, എള്ള്, നെല്ലിക്ക – ഇവയുടെ കഷായം നിത്യം കണ്ണില്‍ ഒഴിക്കുന്നത് തിമിരം വളരാതിരിക്കാന്‍ നന്ന്.
11] ത്വക്-രോഗങ്ങളില്‍ വേപ്പിലയും പച്ചമഞ്ഞളും ചൂടുവെള്ളത്തില്‍ അരച്ച് പുരട്ടി കുളിക്കുന്നത് അത്യന്തം ഫലപ്രദമാണ്. പല ത്വക്-രോഗങ്ങളും ഈ പ്രയോഗം ഒന്നുകൊണ്ടു മാത്രം ശമിക്കും.
12] വേപ്പില, കര്‍പ്പൂരം, കായം, ശര്‍ക്കര – നാലും സമം ചേര്‍ത്ത് ഉണ്ടാക്കിയ ഗുളിക നിത്യം അത്താഴശേഷം കഴിക്കുന്നത് സാംക്രമികരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ സഹായകമാണ്.
16] വേപ്പിന്‍കുരു കഞ്ഞുണ്ണിനീരിലും, വേങ്ങാക്കാതല്ക്കഷായത്തിലും ഏഴു തവണ ഭാവന ചെയ്ത്, എണ്ണയെടുത്ത് നിത്യം നസ്യം ചെയ്യുകയും, പാല് ചേര്‍ത്ത് ചോറ് കഴിക്കുകയും ചെയ്താല്‍ നരച്ച രോമങ്ങള്‍ കറുക്കും, മുടി കിളിര്‍ക്കും.
18] വേപ്പിന്‍കുരുവില്‍ നിന്നെടുക്കുന്ന എണ്ണ – വേപ്പെണ്ണ – പുരട്ടി പോക്കുവെയില്‍ കൊള്ളിക്കുന്നത് ബാലകര്‍ക്ക് ആരോഗ്യമുണ്ടാകാന്‍ സഹായകമാണ്.
19] മുറിവുണ്ടായാല്‍ ഉടനെ വേപ്പെണ്ണ പുരട്ടുന്നത് ടെറ്റനസ് ബാധ തടയും.
20] വ്രണങ്ങളില്‍ വേപ്പെണ്ണ പുരട്ടിയാല്‍ അവ വടു ഇല്ലാതെ ഉണങ്ങും.
21] സകല ത്വക്-രോഗങ്ങളിലും വേപ്പെണ്ണ ഉള്ളില്‍ കഴിക്കുന്നത് ശമനദായകമാണ്. അഞ്ചു തുള്ളി വരെ പാലില്‍ കഴിക്കാം. സോറിയാസിസ് ബാധയില്‍ ഫലപ്രദമാണെന്ന് വൈദ്യമതം.
22] പ്രമേഹത്തില്‍ വേപ്പെണ്ണ അഞ്ചു തുള്ളി വരെ പാലില്‍ ചേര്‍ത്തു കഴിക്കുന്നത് അതീവഫലപ്രദമാണ്.
23] വ്യാവസായികമായി ജൈവകീടനാശിനികളും, ഔഷധസോപ്പുകളും നിര്‍മ്മിക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കപ്പെടുന്നു.
24] തെങ്ങിന് ഉണ്ടാകുന്ന മണ്ഡരിബാധ ശമിപ്പിക്കാനുള്ള കഴിവ് വേപ്പെണ്ണയ്ക്ക് ഉണ്ട്.
[തൊലി ¦ പട്ട]
25] വേപ്പിന്റെ തൊലി കഷായം വെച്ച് അതില്‍ ചേര്‍ക്കുരു ശുദ്ധി ചൂര്‍ണ്ണം മേല്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് രക്താര്‍ബുദത്തെ ശമിപ്പിക്കും എന്ന് അനുഭവസാക്ഷ്യം.
26] വേപ്പിന്റെ തോലും വാല്‍മുളകും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ സന്ധിവാതം മൂലമുള്ള വേദനയും നീരും ഉടനടി ശമിക്കും.
[പലവക]
27] വേപ്പിന്റെ ചിനപ്പ് ¦ തളിര് ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അതീവഫലപ്രദമാണ്. ബ്രോങ്കൈറ്റിസ്, കാസം എന്നിവയില്‍ വേപ്പിന്റെ തളിര് കഷായം വെച്ച് കഴിച്ചാല്‍ ശമിക്കും.
30] വേപ്പിന് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ കഴിവുള്ളതു കൊണ്ട് ഉപവാസസമയങ്ങളില് വേപ്പ് കഴിക്കുന്നത് ശ്രദ്ധിച്ചു വേണം.
31] പ്രമേഹരോഗികള്‍ വേപ്പ് ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം വേണം. രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിരീക്ഷിക്കെണ്ടതും അത്യാവശ്യം.
32] കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വൈദ്യനിര്‍ദ്ദേശമനുസരിച്ച് മാത്രം വേപ്പ് ഉപയോഗിക്കണം.
33] വേപ്പെണ്ണ കണ്ണില്‍ വീണാല്‍ നീറ്റല്‍ ഉണ്ടാകാം, ആകയാല്‍ തലയില്‍ പുരട്ടുന്നത് വളരെ ശ്രദ്ധിച്ചു വേണം.
34] അമിതമായി ഉപയോഗിക്കരുത്. ഹൃദയത്തിന് അത്ര നല്ലതല്ല.
[കുറിപ്പ്]
ഈ ലേഖനം സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കാനുള്ളതല്ല. സ്വയം ചികിത്സ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നടത്തുക. കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശാനുസാരം മാത്രം ഔഷധങ്ങള്‍ കഴിക്കുക.
ഭാരതത്തിലങ്ങോളമിങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്ക, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്ക എന്ന് രണ്ടു വിഭാഗം പൊതുവേ കാണപ്പെടുന്നു. വേര്, വേരിന്മേല്ത്തൊലി, പൂവ്, കറ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. ഔഷധമായി മൂത്ത ചെടികള്‍ ഉപയോഗിക്കുന്നത് ഉത്തമം.
എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്:
ത്വക്രോഗങ്ങള്, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.
എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്.
എരിക്കിന്റെ വേരിന്മേല്ത്തൊലി ഇട്ടു കാച്ചിയ എണ്ണ പുരട്ടിയാല്‍ വാതം കൊണ്ടു തളര്‍ന്ന ഭാഗങ്ങള്‍ക്ക് തളര്‍ച്ച മാറി ഉന്മേഷം ലഭിക്കും.
എരിക്കിന്റെ കറ തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് ശമിക്കും.
എരിക്കിന്‍വേര് കഷായം വെച്ച് ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ, നാവുകുഴയല്‍ എന്നിവയ്ക്ക് ശമനം ലഭിക്കും.
സര്‍പ്പദംശനം ഏറ്റ ഉടനെ മൂന്നോ നാലോ എരിക്കില ചവച്ച് ഇറക്കുകയും പച്ചവേര് ചതച്ച് കടിവായില് വെച്ചുകെട്ടുകയും ചെയ്യുന്നത് വിഷവ്യാപ്തി തടയും. രക്ഷപ്പെടാന്‍ സാധ്യത കൂടും.
വെള്ളെരിക്കിന്റെ ഉണങ്ങിയ പൂവ് കുരുമുളക്, ചുക്ക്, ഇന്തുപ്പ് ഇവയോടൊപ്പം വെറ്റിലയിൽ ചവച്ച് ഇറക്കിയാൽ ശ്വാസകാസങ്ങൾ മാറും. കഫക്കെട്ട് ശമിക്കും.
എരിക്കിന്റെ കറ പുരട്ടിയാൽ കാൽവിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന പുഴുക്കടി | തഴുതണം ശമിക്കും.
എരിക്കിന്റെ വേര്, അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു മൂന്നും സമം ചേർത്തരച്ച് രണ്ട് ഗ്രാം വീതം ഗുളിക ഉരുട്ടി കഴിക്കുന്നത് വാതരോഗം, സന്ധിഗത വാതം, ആമവാതം എന്നിവയെ ശമിപ്പിക്കും.
ചൊറി, ചിരങ്ങ്, മറ്റു ത്വക്-രോഗങ്ങൾ ഇവ ശല്യപ്പെടുത്തുമ്പോൾ, എരിക്കില ചെറുതായി അരിഞ്ഞെടുത്ത്, അതിൽ വരട്ടുതേങ്ങാപ്പീര ചേർത്തുവെച്ച്, ഒരു ദിവസം കഴിഞ്ഞ് പിഴിഞ്ഞ് എടുത്ത നീരിൽ അല്പം ഗന്ധകം പൊടിച്ചിട്ട് ലേപനം ചെയ്യുന്നത് നല്ലതാണ്. ത്വക് – രോഗങ്ങൾ ശമിക്കും.
വെള്ള എരിക്കിൻ വേര് അരി കഴുകിയ കാടിയിൽ അരച്ചു ലേപനം ചെയ്താൽ മന്തുരോഗം ശമിക്കും.
വെള്ള എരിക്കിൻ തൊലി ചതച്ച് ഉരുട്ടി, കടുക് അരച്ചു പൊതിഞ്ഞ്, ചെളിമണ്ണു കൊണ്ടു പൊതിഞ്ഞ്, കനലിൽ ചുട്ട്, തണുപ്പിച്ച്, മണ്ണ് അടർത്തിക്കളഞ്ഞ് എടുത്തു കടുകെണ്ണയിൽ ചാലിച്ചു ലേപനം ചെയ്താൽ വിചർച്ചിക | എക്സിമ | ECZEMA ശമിക്കും.
എരിക്കിന്‍പൂവ് ഉണക്കിപ്പൊടിച്ചു വെച്ച് അല്പാല്പം സേവിച്ചാല്‍ ചുമയും ശ്വാസം മുട്ടലും മാറും. കുറച്ചുവീതമേ കഴിക്കാവൂ. എരിക്കിന് പൂവില്‍ വിഷാംശം ഉണ്ട് എന്ന് മറക്കരുത്.
എരിക്കിന്‍പൂവ് ഉണങ്ങിയതും, ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) പൊടിച്ചതും, ഇന്തുപ്പും ഒരു ഗ്രാം വീതം വെറ്റിലയില്‍ പൊതിഞ്ഞു ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫം എല്ലാം മാറും. വെളുത്ത പൂവ് ഉള്ള എരിക്ക് ഉത്തമം.
എരിക്ക് സമൂലം ചതച്ച് പിഴിഞ്ഞെടുത്ത ദ്രാവകം സകല പൂപ്പല്‍ രോഗങ്ങള്‍ക്കും പ്രത്യൌഷധമാണ്.
ഉദരകൃമികളെ ഉച്ചാടനം ചെയ്യുന്നതിന്, രാത്രി ഉറങ്ങുന്നതിനു മുന്‍പ്, എരിക്കിന്റെ വേര് അരച്ചു വയറ്റത്തിട്ട്, ഒരു കപ്പ് ചൂടുവെള്ളം കുടിച്ച് കിടന്നുറങ്ങുക. അടുത്ത ദിവസം രാവിലെ വയറിളക്കുക. കൃമി സമ്പൂര്‍ണ്ണമായി പോകും.
വെള്ള എരിക്കിന്റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച് നിത്യവും രാവിലെ കുടിച്ചാല്‍ ആസ്ത്മ മാറും. വെള്ള എരിക്കിന്റെ പൂവും കുരുമുളകും തിപ്പലിയും കൂട്ടി ചവച്ചു നീരിറക്കുന്നത് ആസ്തമയ്ക്ക് ഉത്തമമാണ്. എരിക്കിന്റെ പൂവില്‍ വിഷാംശം ഉണ്ട്. ഉപയോഗിക്കുമ്പോള്‍ അളവു കൂടിപ്പോകാതെ ശ്രദ്ധിക്കണം.
ആണിരോഗബാധയുള്ള ഭാഗത്ത് എരിക്കിന്റെ കറ ഒഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് രോഗം പൂര്‍ണ്ണമായും ഭേദമാകും.
ചിരകിയെടുത്ത തേങ്ങ വറുത്തു തവിട്ടുനിറമാവുമ്പോള്‍, അതില്‍ എരിക്കില ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി, കിഴി കെട്ടി, മുട്ടില്‍ എണ്ണ പുരട്ടി, നേരത്തേ തയ്യാറാക്കിയ കിഴി ചൂടാക്കി കുത്തി ചൂടു വെച്ചാല്‍ കാല്‍മുട്ടുവേദന മാറും.
അരിമ്പാറ മാറാന്‍ : എരിക്കിന്റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്പാല് അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും.
എരിക്കിന്റെ ഇലകള്‍ ഉണക്കി കത്തിച്ച്, പുകയേല്പ്പിച്ചാല്, പുറത്തേക്കു തള്ളി നില്ക്കുന്ന അര്‍ശസ് | പൈല്‍സ് മൂലമുള്ള വേദന കുറയും, അസ്വസ്ഥത കുറയും, പൈല്‍സിന്റെ വലുപ്പം കുറയും.
സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന മീശ മാറാന്‍ എരിക്കിന്റെ പാല് (ഇല അടര്‍ത്തുമ്പോള്‍ ഊറിവരുന്ന കറ) ബാധിച്ച ഭാഗത്ത് പുരട്ടിയാല്‍ മതി.
എരിക്ക് കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകാം. അങ്ങനെ വിഷബാധ ഉണ്ടായാല്‍ നീലയമരിയുടെ സ്വരസം 10 മില്ലി വീതം രണ്ടു നേരം ദിവസവും കഴിക്കാം. പുളിയിലയുടെ സ്വരസം 15 മില്ലി അത്രയും തന്നെ വെള്ളത്തില്‍ രണ്ട് പ്രാവശ്യം ദിവസവും കഴിക്കുന്നതും നന്ന്.
എരിക്കിന്റെ ഔഷധപ്രയോഗങ്ങള്‍ ഇനിയും അസംഖ്യം ഉണ്ട്. അത് തുടര്‍ന്നുള്ള ലേഖനങ്ങളില്‍.
ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.
“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു
കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം
ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍”
എന്ന് ഗുണപാഠം.
കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് അന്വർത്ഥമാണ്. കുമാരിമാരില്‍ കാണപ്പെടുന്ന മുഖക്കുരു, ആര്‍ത്തവപ്രശ്നങ്ങള്‍ എല്ലാം ശമിപ്പിക്കാന്‍ “കുമാരി” എന്ന കറ്റാര്‍വാഴ നല്ലതാണ്.
കറ്റാര്‍വാഴയ്ക്ക് ആയുര്‍വേദ ആചാര്യന്മാര് അറിഞ്ഞ ഗുണങ്ങള്‍ അനവധിയാണ് – വൃഷ്യം, രസായനം, പിത്തജകാസഹരം, ശ്വാസഹരം, ബല്യം, വാതഹരം, വിഷഹരം, ചക്ഷുഷ്യം, രക്തപിത്തഹരം, വിസ്ഫോടഹരം, അഗ്നിദഗ്ധം, ഗ്രന്ഥിഹരം, കഫജ്വരഹരം, യകൃത്ത്വൃദ്ധിഹരം, പ്ലീഹഹരം, ഗുല്‍മഹരം, ഭേദനി, കുഷ്ഠഹരം അങ്ങനെ അനവധി ഔഷധപ്രോയോഗങ്ങള്‍ കറ്റാര്‍വാഴയ്ക്ക് ഉണ്ട്.
ഒട്ടനവധി സ്ത്രീരോഗങ്ങളിൽ കറ്റാർവാഴ ഔഷധമാണ്. കറ്റാർവാഴയുടെ പോളയുടെ നീര് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ഗർഭാശയപേശികളെയും ഗർഭാശയധമനികളെയും ഉത്തേജിപ്പിക്കാൻ കറ്റാർവാഴയുടെ സ്വരസത്തിന് കഴിവുണ്ട്. രക്തശുദ്ധിയ്ക്കും ഉത്തമം. കൂടിയ അളവിൽ വിരേചകമാണ്. മൂത്രളമാണ്. ഗുൽമം, പ്ളീഹാരോഗങ്ങൾ എന്നിവയിൽ ഫലപ്രദവുമാണ്. കഫ പിത്ത വാതരോഗങ്ങളെയും ശമിപ്പിക്കും.
കറ്റാർവാഴപ്പോളനീര് ഉണക്കി ഉണ്ടാക്കുന്ന ചെന്നി നായകവും ഔഷധമാണ്.
കുഴിനഖം, ദുഷിച്ച വ്രണങ്ങൾ എന്നീ വ്യാധികളിൽ കറ്റാർവാഴപ്പോളനീരും പച്ച മഞ്ഞളും ചേർത്തരച്ച് വെച്ചുകെട്ടുന്നത് അതീവഫലപ്രദമാണ്.
തീപ്പൊള്ളൽ, തന്മൂലം ഉണ്ടാകുന്ന വ്രണങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന അലർജി (Skin allergy), കുരുക്കൾ തുടങ്ങിയവയിൽ കറ്റാർവാഴപ്പോളയുടെ ഉള്ളിലെ കാമ്പ് വരട്ടുമഞ്ഞൾപ്പൊടി ചേർത്തു ചൂടാക്കി പുരട്ടുന്നത് അതീവഫലപ്രദമാണ്. വായ്പ്പുണ്ണ് മാറാനും ഈ പ്രയോഗം നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ ചേർത്തു കാച്ചിയ നല്ലെണ്ണ പുരട്ടുന്നത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന “ഡയപ്പർ റാഷ്” മാറാൻ സഹായകമാണ്. ഒലിവെണ്ണയും ഉപയോഗിക്കാം.
ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടായാൽ കറ്റാർവാഴപ്പോളനീരും നാടൻ കോഴിമുട്ടയും ചേർത്തടിച്ച് ചാരായത്തിൽ സേവിക്കുന്നത് നല്ലതാണ്. അസ്ഥിഭംഗങ്ങളിലും മമ്മാഘാതങ്ങളിലും ഈ നാടൻ പ്രയോഗം അതീവ ഫലപ്രദമാണ്. കോഴിമുട്ടയുടെ വെള്ളയിൽ ചെന്നിനായകം ചേർത്ത് തുണിയിൽ പരത്തി ക്ഷതം ഏറ്റയിടത്ത് വെച്ചുകെട്ടുകയും ചെയ്യാം.
ചെന്നി നായകം, മീറ (മുറു) എന്നിവ കറ്റാർവാഴപ്പോളനീരിൽ നന്നായി അരച്ച് മിശ്രണം ചെയ്ത് കോഴിമുട്ടയുടെ വെള്ള പാകത്തിന് ചേർത്ത മിശ്രിതം പുറംപടയായിട്ടാൽ ലിഗമെന്റിന് ഉണ്ടാകുന്ന വേദനയും നീർക്കെട്ടും പൂർണ്ണമായും ശമിക്കും.
കറ്റാർവാഴപ്പോളനീര്, തേൻ – രണ്ടും സമയോഗത്തിൽ നിത്യം സേവിക്കുന്നത് അർബുദത്തെ ശമിപ്പിക്കും. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
ആർത്തവകാലത്തെ വയറുവേദന മാറാൻ കറ്റാർവാഴപ്പോളനീര് നിത്യം രാവിലെയും വൈകിട്ടും സേവിക്കുന്നത് നല്ലതാണ്. 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
കറ്റാർവാഴപ്പോളനീര് അണ്ഡോല്‍പാദനത്തിനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ളതാണ്. ആര്‍ത്തവം ഉണ്ടാകാതിരിക്കുക, വളരെ കുറഞ്ഞ അളവില്‍ മാത്രം രക്തം പോകുക (Amenorrhea) തുടങ്ങിയ അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് അതീവഫലദായകമാണ്.
യകൃത്ത്, പ്ളീഹാ വൃദ്ധികളിലും കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് നല്ലതാണ്. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും കഴിക്കാം.
നിത്യം കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും സേവിക്കുന്നതു വഴി വയറുവേദന, ഗുല്മ വായു എന്നിവയ്ക്ക് ശമനമുണ്ടാകും.
കുമാര്യാസവത്തിലെ ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴപ്പോളനീര്.
ചെന്നിനായകം ശോധനയുണ്ടാക്കും. ചെന്നിനായകവും ത്രിഫലയും ചേർത്ത് കഷായം വെച്ച് കഴിച്ചാൽ മലബന്ധം ശമിക്കും.
കറ്റാര്വാഴപ്പോളനീരിന്റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ അല്‍പ്പം കല്ലുപ്പ് (Rock Salt) ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കി ജലാംശം കളഞ്ഞെടുത്ത്, ദിവസവും 5 gm വെച്ച് കഴിച്ചാല്‍ മലബന്ധം ശമിക്കും.
കറ്റാർവാഴപ്പോളനീര് വിരേചകമാണ്. വ്രണങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവും ഉണ്ട്. ആകയാല്‍ നിയന്ത്രിതമാത്രയില്‍ സേവിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.
കറ്റാർവാഴപ്പോളനീരില്‍ രക്തത്തെ നേര്‍പ്പിക്കാന്‍ കഴിവുള്ള ഘടകങ്ങള്‍ ഉണ്ട്. കൊളസ്ട്രോളിന് എതിരെയും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ആകയാല്‍ “ആതറോസ്ക്ലറോസിസ്” (Atherosclerosis – രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) പോലെയുള്ള അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് വളരെ ഫലദായകമാണ്.
ഓരോ ടീസ്പൂണ്‍ വീതം കറ്റാർവാഴപ്പോളനീര്, ഇഞ്ചിനീര്, വെളുത്തുള്ളി നീര്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്തു സേവിക്കുന്നത് ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറാന്‍ സഹായകമാണ്.
കറ്റാര്‍വാഴപ്പോളയുടെ മജ്ജ, വരട്ടുമഞ്ഞള്‍പ്പൊടി, ചെറുതേന്‍ എന്നിവ ഹോമിയോ മരുന്നുകടകളില്‍ കിട്ടുന്ന ENA (Extra Nutral Alcohol) എന്ന ദ്രാവകത്തില്‍ ചേര്‍ത്ത് 5 ml വീതം കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൂടും.
കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും സമം ചേര്‍ത്തു കഷായം വെച്ച്, വറ്റിച്ചെടുത്ത പൊടി, ഉണക്കിയെടുത്ത ചണ്ടിയുമായി ചേര്‍ത്തു ചൂര്‍ണ്ണമാക്കി നിത്യം സേവിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
കറ്റാര്‍വാഴപ്പോളനീരും, കറുകനീരും കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്താല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയും.
കറ്റുവാഴ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധി ആണ്. രോഗങ്ങൾ പിടിപെടുമ്പോഴും, ആന്റിബയോട്ടിക് ഔഷധങ്ങൾ അധികമായി ഉപയോഗിക്കുന്നതുകൊണ്ടും, വേദനസംഹാരികൾ, സ്റ്റീറോയിഡ് ഔഷധങ്ങൾ തടങ്ങിയവ അസ്ഥാനത്തും ദീർഘകാലാടിസ്ഥാനത്തിലും ഉപയോഗിക്കുന്നതുകൊണ്ടും രോഗപ്രതിരോധശേഷി കുറയുന്നു. ഓരോ ഔൺസ് കറ്റാർവാഴപ്പോളനീരും ചിറ്റമൃതിന്റെ നീരും ചേർത്ത് അതിൽ 5 ഗ്രാം ശീലപ്പൊടിയാക്കിയ അമുക്കുരം ചേർത്ത് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാനും, നഷ്ടപ്പെട്ട രോഗപ്രതിരോധശേഷി വീണ്ടെടുക്കാനും സഹായകമാണ്. ദീർഘകാലത്തെ ഔഷധസേവനം ആവശ്യമാണ്. HIV അണുബാധ തുടക്കത്തിൽ തന്നെ അറിയാൻ കഴിഞ്ഞാൽ ഈ ഔഷധം വളരെ ഗുണകരമാണ്.
കറ്റാർവാഴപ്പോള കനലിൽ ചൂടാക്കി, ഉള്ളിലെ മജ്ജ/കാമ്പ് എടുത്ത് തുണിയിൽ കെട്ടി പിഴിഞ്ഞെടുത്ത നീര് ഓരോ ടീസ്പൂൺ രണ്ട് തുള്ളി പശുവിൻ നെയ്യും നാലു തുള്ളി തേനും ചേർത്ത് ഓരോ മണിക്കൂർ ഇടവിട്ട് നുണഞ്ഞിറക്കിയാൽ ശ്വാസം മുട്ടൽ, ആസ്ത്മാ, വലിവ് ശമിക്കും.
കറ്റുവാഴനീര് ശുദ്ധി ചെയ്ത് ഉപയോഗിക്കുന്നതാണ് ഹിതം. കറ്റുവാഴനീരിൽ ഇരിമ്പോ അയസ്ക്കാന്തമോ ഇട്ട് കുറഞ്ഞത് അഞ്ചുമണിക്കൂർ കാറ്റ് ഏൽക്കാതെ വെച്ചാൽ കറ്റുവാഴനീരിന്റെ ദോഷാംശം മാറി ശുദ്ധമാകും.
ഗർഭിണികൾ, ശരിയായ ആർത്തവമുള്ളവർ, രക്താർശസ് (രക്തം പോകുന്ന അവസ്ഥയിലുള്ള മൂലക്കുരു/പൈൽസ്) ഉള്ളവർ ആരും കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാൻ പാടില്ല. അതിസാരം/വയറിളക്കം ഉള്ളപ്പോഴും കറ്റാർവാഴപ്പോളനീര് സേവിക്കരുത് – വയറിളകും.
കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങള്‍ ആണ് ഇവയൊക്കെ. ഔഷധം ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
രൂപത്തിലും വലുപ്പത്തിലും സവാളയോട് സാമ്യത പുലര്‍ത്തുന്ന അന്തര്‍ഭൌമകാണ്ഡ(Bulb)ത്തോടു കൂടിയ ഒരു ചെടിയാണ് കാട്ടുള്ളി. കേരളത്തില്‍ തീരപ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. ബള്‍ബ് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ബള്‍ബ് വെള്ളനിറത്തിലും വിളറിയ മഞ്ഞനിറത്തിലും കാണപ്പെടുന്നു. നരിവെങ്കായം, കാന്തങ്ങാ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉണ്ട് കാട്ടുള്ളിയ്ക്ക്. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, വയറ്റില്‍ ഉണ്ടാകുന്ന കൃമികള്‍, മൂത്രാശയരോഗങ്ങള്‍, കല്ലുകള്‍, ജലദോഷം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിക്കാന്‍ കാട്ടുള്ളിയ്ക്കു കഴിവുണ്ട്. പൊതുവേ അണുനാശകമാണ്. കൃമിഹരമാണ്.മലബന്ധത്തെ അകറ്റാനുള്ള കഴിവുണ്ട്. മൂലക്കുരുവില്‍ അതീവഫലദായകമാണ്. ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. വിഷാംശമുള്ളതു കൊണ്ട് ഉള്ളിലേക്ക് കഴിക്കുമ്പോള്‍ നല്ലെണ്ണയില്‍ പുഴുങ്ങിയാണ് ഉപയോഗിക്കേണ്ടത്.
വളരെ കഷ്ടപ്പെടുത്തുന്ന മൂലക്കുരുവില്‍ (അര്‍ശസ് | Piles) കാട്ടുള്ളി ഒരു സിദ്ധൌഷധമാണ്. തേങ്ങാപ്പാലില്‍ കാട്ടുള്ളി ഇട്ടു മൂപ്പിച്ച്, തണുത്താല്‍ പിഴിഞ്ഞെടുക്കുന്ന എണ്ണ ഒരു ടീസ്പൂണ്‍ വീതം ദിവസം രണ്ടു നേരം മുടങ്ങാതെ കഴിച്ചാല്‍ മൂലക്കുരു ശമിക്കും. ഇത് ഒരു പഴയ നാടന്‍ പ്രയോഗമാണ്. ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ പറയുന്ന അവസ്ഥയില്‍പ്പോലും ഈ പ്രയോഗം കൊണ്ട് ശസ്ത്രക്രിയ ഇല്ലാതെ മൂലക്കുരു സുഖപ്പെടും.
കാലിലെ ആണിരോഗം വല്ലാതെ അലട്ടുമ്പോള്‍ : കാട്ടുള്ളി ചുട്ടു ചതച്ച് നല്ല ചൂടോടെ ആണിയുള്ള ഭാഗം അതില്‍ അമര്‍ത്തി ചൂടുകൊള്ളിച്ചാല്‍ സുഖപ്പെടും.
കാട്ടുള്ളി വെളിച്ചെണ്ണയില്‍ അരച്ച് പുരട്ടിയാല്‍ അരിമ്പാറ, പാലുണ്ണി എന്നിവ മാറും. കാട്ടുള്ളി നീര് പതിവായി പുരട്ടിയാലും അരിമ്പാറ മാറും.
കാട്ടുള്ളി ചുട്ടു ചതച്ച് അരച്ച് കാല്പ്പാദങ്ങളില് പുരട്ടിയാല്‍ കാല്‍പ്പാദങ്ങളിലെ പുകച്ചില്‍ ശമിക്കും.
കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് പഴകിയ കാസശ്വാസരോഗങ്ങളെ ശമിപ്പിക്കും.
ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത കുറയുകയും തന്മൂലം രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഹൃദയത്തിനു കുറയുകയും ചെയ്യുമ്പോള്‍ ശ്വാസകാസരോഗങ്ങളും, ശോഫം, കാല്പ്പാദങ്ങളില് നീര് തുടങ്ങിയവ ചെയ്യും. ഈ അവസ്ഥയില്‍ ഹൃദയത്തെ ഉത്തേജിപ്പിക്കാന്‍ കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് നല്ലതാണ്.
കാട്ടുള്ളിയ്ക്ക് വിഷാംശം ഉണ്ട്. അതുകൊണ്ട് ഒരു വര്‍ഷത്തിലധികം പഴകിയ കാട്ടുള്ളി ഉള്ളില്‍ കഴിക്കരുത് എന്ന് ആചാര്യന്മാര് പറയുന്നുണ്ട്. തന്നെയുമല്ല, കാട്ടുള്ളി ഉപയോഗിക്കുമ്പോള്‍ വിദഗ്ധനായ ഒരു ഭിഷഗ്വരന്റെ മേല്‍നോട്ടം ഉണ്ടാകുന്നതാണ് അഭികാമ്യം
നല്ല ഭംഗിയുള്ള പൂക്കളാണ് കാട്ടുള്ളിയുടേത്. വീട്ടിന്റെ മുറ്റത്തു വെച്ചുപിടിപ്പിക്കാന്‍ ഒരു കാരണം കൂടിയായി.
കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു അത്ഭുത ഔഷധിയാണ് മുത്തിള്‍. ഈര്‍പ്പവും തണലും ഉള്ള പ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. കേരളത്തില്‍ കുടവന്‍, കുടങ്ങല്‍, സ്ഥലബ്രഹ്മി തുടങ്ങി പല പേരുകളിലാണ് മുത്തിള്‍ അറിയപ്പെടുന്നത്. സംസ്കൃതഭാഷയില്‍ മണ്ഡൂകപര്‍ണ്ണീ, മാണ്ഡൂകീ, സരസ്വതി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളിലെല്ലാം ഈ ഔഷധിയുടെ മാഹാത്മ്യം വര്‍ണ്ണിക്കപ്പെടുന്നുണ്ട്.
മുത്തിളിന്റെ സ്വരസം മേധ്യാരസായനമാണ്. ഇത് ആയുസ്സിനെ നല്‍കുന്നതാണ്. ആമയനാശകമാണ്.ബലം, അഗ്നി, നിറം, സ്വരം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ബുദ്ധിയെ വളര്‍ത്തുന്നതാണ്. ചരകസംഹിതയിലെ ബ്രാഹ്മരസായനയോഗങ്ങളിലും മുത്തിള്‍ ഒരു പ്രധാന ചേരുവയാണ്.
ഇത് രസായനമാണ്. സ്വരത്തെ ശക്തമാക്കുന്നതാണ്. ഓര്‍മ്മയെ ശക്തിപ്പെടുത്തുന്നതാണ്. ത്വക്രോഗങ്ങള്, പാണ്ഡുത, പ്രമേഹം, ചുമ എന്നിവയെ ശമിപ്പിക്കുന്നതാണ്. വിഷഹരമാണ്. ശോഥഹരമാണ്.
“മുത്തിള്‍ നന്നായരച്ചിട്ടു പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍ ബുദ്ധി നന്നായ് തെളിഞ്ഞിടും, വിക്കലിന്നും ഗുണം വരും”
എന്ന് നാട്ടുവൈദ്യം.
ഇങ്ങനെ മുത്തിളിന്റെ ഔഷധഗുണങ്ങള്‍ മറ്റനവധി ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെടുന്നുണ്.
അഷ്ടാംഗഹൃദയത്തില്‍ വിവക്ഷിതമായ മണ്ഡൂകപര്‍ണ്ണ്യാദി രസായനം ബുദ്ധിവര്‍ദ്ധനവിന് ഏറ്റവുമധികം സഹായകമാണ്.
മുത്തിള്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്. നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്ന മസ്തിഷ്കത്തിന്റെ രേഖാചിത്രം പോലെയുള്ള മുത്തിളിന്റെ ഇലയുടെ രൂപം ഒരു പക്ഷെ ഈ ഔഷധിയ്ക്ക് നാഡീവ്യൂഹവും മസ്തിഷ്കവുമായുള്ള ബന്ധത്തിന്റെ പ്രകൃതിയുടെ സൂചനയാവാം.
മുത്തിള്‍ ധാതുവര്‍ദ്ധകമാണ്. സപ്തധാതുക്കളെയും പുഷ്ടിപ്പെടുത്തി വാര്‍ധക്യത്തെ അകറ്റി നിര്‍ത്താന്‍ മുത്തിളിനു കഴിവുണ്ട്.
ആമവാതത്തെ (Arthritis) ശമിപ്പിക്കാന്‍ മുത്തിളിനു കഴിവുണ്ട്. കരള്‍സംബന്ധമായ രോഗങ്ങളിലും മുത്തിള്‍ ഫലപ്രദമാണ്.
മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം നിത്യം സേവിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്.
തിരുതാളി, മുത്തിള്‍, പച്ചമഞ്ഞള്‍ ഇവ സമം ചതച്ചു നീരെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് അല്പ്പാല്പ്പം അലിയിച്ചിറക്കിയാല്‍ സ്വനപേടകത്തില്‍ വരുന്ന കാന്‍സര്‍ അടക്കം 90% രോഗങ്ങളും മാറും. തൈറോയിഡ് കാന്‍സറിലും ഈ യോഗം ഫലപ്രദമാണ്. സ്വനപേടകത്തിലുണ്ടാകുന്ന പോലിപ്പുകള്‍ (Vocal Polyp), അതുമൂലം ശബ്ദത്തിനുണ്ടാകുന്ന പരുഷത (Hoarseness), ശബ്ദമടപ്പ് തുടങ്ങിയ രോഗങ്ങളിലും ഇത് ഉത്തമമാണ്.
മുത്തിളിന്റെ ഇലയും മൂന്നു കുരുമുളകും ചേര്‍ത്തരച്ചു നെല്ലിക്കാവലുപ്പം എടുത്ത് തേനില്‍ ചേര്‍ത്തു നിത്യം സേവിക്കുകയും വായില്‍ പകുതി വെള്ളം നിറച്ച്, സംസാരിച്ചു പരിശീലിക്കുകയും ചെയ്താല്‍ വിക്കല് (Stammering) മാറും. കുട്ടികളില്‍ ഈ ഔഷധം അതീവഫലദായകമാണ്.
മുത്തിളിന്റെ ഇലയും അക്കിക്കറുകയുടെ പൂവും ചേര്‍ത്ത് വായിലിട്ടു ചവച്ചാല്‍ പല്ലുവേദനയ്ക്ക് ശമനം ഉണ്ടാകും.
മുത്തിള്‍ കഷായം വെച്ച്, മുത്തിള്‍ തന്നെ കല്ക്കമായി ചേര്‍ത്ത് ഘൃതം (നെയ്യ്) പാകം ചെയ്തു കഴിച്ചാല്‍ ബുദ്ധി വര്‍ദ്ധിക്കും.
മുത്തിള്‍ കഷായം വെച്ച് മുടങ്ങാതെ ആറു മാസം കഴിച്ചാല്‍ ഹെപ്പറ്റൈറ്റിസ് – ബി ശമിക്കും.
ത്വക്-രോഗങ്ങളില്‍ മുത്തിള്‍ ഗുണപ്രദമാണ്. രക്തം ഉഷ്ണിച്ചുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ മുത്തിള്‍, കരിഞ്ജീരകം, കദംബത്തൊലി, നാടന്‍ പശുവിന് നെയ്യ് എന്നിവ ചേര്‍ത്ത് ലേപനം ഉണ്ടാക്കി പുരട്ടുന്നത് ഫലപ്രദമാണ്.
മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം അര ഔണ്‍സ് വീതം വെണ്ണ ചേര്‍ത്തു കൊടുക്കുകില്‍ കൊച്ചുകുട്ടികളില്‍ ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും. ഉന്മാദം, അപസ്മാരം എന്നീ രോഗാവസ്ഥകളില്‍ ഈ ഔഷധം സേവിക്കുന്നത് നിദ്രയെ വര്‍ദ്ധിപ്പിക്കും, തദ്വാരാ രോഗത്തിനു ശമനം ഉണ്ടാക്കുകയും ചെയ്യും.
മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം, മുത്തിള്‍ തന്നെ അരച്ചു കല്ക്കമായി, നെയ്യ് കാച്ചി ദിനവും മുടങ്ങാതെ സേവിച്ചാല്‍ ശരീരശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും.
മുത്തിള്‍ അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണ്, കുടല്പ്പുണ്ണ് എന്നിവ ശമിക്കും എന്ന് ചില നാട്ടുവൈദ്യന്മാര് പറഞ്ഞുകേട്ടിട്ടുണ്ട്.
കേരളത്തിലെ യുവതലമുറയ്ക്ക് ഒരു പക്ഷെ ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഒരു മഹൌഷധിയാണ് മണ്ഡൂകപര്‍ണ്ണീ. കേരളമോഴിച്ചുള്ള മറ്റു ദേശങ്ങളില്‍ പലയിടങ്ങളിലും ഒരു ഇലക്കറിയായി മനുഷ്യര്‍ ഈ ചെടിയെ ഉപയോഗിക്കുന്നുണ്ട്. ഓര്‍ക്കുക – മേധയ്ക്കു രസായനമാണ് മണ്ഡൂകപര്‍ണ്ണീ. നശിപ്പിച്ചു കളയാതിരിക്കുക.
നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്ശലജ്ജാ, സ്പര്ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര് ഉണ്ടായത് എന്ന് ആചാര്യന്മാര് അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്, ആസ്ത്മാ, കഫം, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി മൂലമുള്ള ചൊറിച്ചിലും തദ്സംബന്ധിയായ ത്വക്-രോഗങ്ങളും, പ്രമേഹം, രക്തപിത്തം, കൃമിരോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളില്‍ അതീവഫലദായിയായ ഔഷധിയാണ് തൊട്ടാവാടി. രക്തശുദ്ധിയ്ക്കും നല്ലതാണ്. രണ്ടു തരം തൊട്ടാവാടികള്‍ ഉണ്ട് – രണ്ടും സമാന ഔഷധഗുണമുള്ളവയാണ്.
കേരളീയമായ നാട്ടുവൈദ്യത്തില്‍ ഒതുങ്ങി നില്ക്കുന്നില്ല തൊട്ടാവാടിയുടെ മഹിമ. അനവധി ആയുര്‍വേദഗ്രന്ഥങ്ങള്‍ തൊട്ടാവാടിയുടെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്.
ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ച, പ്രയോഗഗുണം ഇനിയും നേരിട്ടറിയാത്ത ചില ഔഷധപ്രയോഗങ്ങള്‍:
തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും. തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. നാടന്‍ ചെന്തെങ്ങിന് കരിക്ക് ഉത്തമം. തുടര്‍ച്ചയായി കുറച്ചു നാള് കഴിച്ചാല്‍ രോഗശമനം ഉണ്ടാകും.
തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി തന്നെ കല്ക്കമായി അരച്ചു ചേര്‍ത്ത്, എണ്ണ കാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. ഇതേ എണ്ണ ചൊറിച്ചില്‍, വിചര്‍ച്ചിക, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങളിലും ഫലപ്രദമാണ്.
തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം ഒരു ഔണ്‍സ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിച്ചാല്‍ രക്തത്തിലെ മധുരാംശം നിയന്ത്രണവിധേയമാകും, പ്രമേഹം നിയന്ത്രണവിധേയമാകും.
തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും.
തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള് മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.
ഇന്ന് തൊട്ടാവാടി തിരഞ്ഞാല്‍ കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. ദേശീയതൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി പുല്ല് വെട്ടിത്തെളിക്കുമ്പോള്‍ കളസസ്യങ്ങള്ക്കും കറുകയും തൊട്ടാവാടിയും മുയല്ച്ചെവിയനുമെല്ലാം ഒരേ ഗതി! പുറമ്പോക്കില്‍പ്പോലും കിട്ടാന്‍ പ്രയാസമാണ് ചിലപ്പോള്‍. ഇതു വായിക്കുന്നവരോട് ഒരു അപേക്ഷ. നട്ടു വളര്‍ത്തേണ്ട. വെട്ടിപ്പറിച്ചു കളയരുത്. പ്രകൃതിയുടെ വരദാനമാണ് ഔഷധസസ്യങ്ങള്‍.
ത്രിഫലാചൂര്ണ്ണത്തിന് കടുക്കയും നെല്ലിക്കയും താന്നിക്കയും സമമായെടുത്താണ് ചേര്‍ക്കേണ്ടതെന്ന മതമാണ് പൊതുവേ ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റൊരു പ്രശസ്തമായ മതവുമുണ്ട്.
एका हरीतकी योज्या द्वौ च योज्यौ विभीतकौ । चत्वार्यामलकान्येव त्रिफलेयं प्रकीर्तिता ।|