പ്രമേഹം ആയുര്‍വേദപ്രകാരം ചികിത്സിച്ചു ഭേദമാക്കുക അത്ര എളുപ്പം സാധ്യമല്ലാത്ത രോഗം ആണ്. പക്ഷെ രൂക്ഷമായ അവസ്ഥയിലല്ലയെങ്കില് നിയന്ത്രണം സാധ്യമാണ്, മറ്റു രോഗങ്ങള്‍ ഉണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിക്കാതെ തന്നെ.
അമ്മമാരിലൂടെ തലമുറകള്‍ കൈമാറ്റം ചെയ്യപ്പെട്ട ആയുര്‍വേദത്തിന്റെ അറിവാണ് ഗൃഹവൈദ്യം. ഗൃഹവൈദ്യത്തില്‍ തന്നെ പ്രമേഹനിയന്ത്രണത്തിനു അനവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
അടുക്കളയില്‍ ഉപയോഗിച്ചു കഴിഞ്ഞ് കളയുന്ന തേങ്ങയുടെ ചിരട്ട ഒരു ഉത്തമ ഔഷധമാണ്. പ്രമേഹരോഗികള്‍ സാധാരണവെള്ളം കുടിക്കുന്നതിനു പകരം ചിരട്ട പൊട്ടിച്ചിട്ടു തിളപ്പിച്ച വെള്ളം ശീലിക്കുക. പ്രമേഹം നിയന്ത്രണത്തിലാകും. ഒപ്പം ചില വ്യായാമമുറകളും കൂടെ ഭക്ഷണനിയന്ത്രണവും ശീലിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ രോഗത്തില്‍ നിന്ന് മുക്തിയും ലഭിക്കും.
പ്രമേഹം ഉള്ളവര്‍ പുന്നെല്ലിന്റെ അരിയുടെ ചോറ് ഒഴിവാക്കണം. ഒരു വര്‍ഷമെങ്കിലും പഴക്കമുള്ള നെല്ല് കുത്തിയെടുത്ത അരിയുടെ ചോറ് കഴിക്കാം.
ഉപ്പ് കഴിവതും കുറയ്ക്കണം. പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കരുത്.
കുറിപ്പ് : ഔഷധങ്ങള്‍ വൈദ്യോപദേശം അനുസരിച്ച് മാത്രം കഴിക്കുക.
കറിവേപ്പിലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളിയുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാണ് കറിവേപ്പില. വളരെയധികം പോഷകതത്വങ്ങള്‍ അടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. വയറിന് ലാഭപ്രദായകമാണ് കറിവേപ്പില. കറിവേപ്പില നിത്യവും സേവിക്കുന്നത് അകാലനരയെ ഒഴിവാക്കാനും മുടിയുടെ കറുപ്പുനിറം നഷ്ടപ്പെടാതെയിരിക്കാനും സഹായകമാണ്.
♥ മധുമേഹത്തിന് കറിവേപ്പില
മധുമേഹത്തിന് കറിവേപ്പില അതീവ ലാഭകാരിയായ ഒരു ഔഷധമാണ്. കറിവേപ്പില നന്നായി പൊടിച്ചു സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകിട്ടും മൂന്നു മുതല്‍ നാലു ഗ്രാം വരെ സേവിക്കുക. മധുമേഹവും മധുമേഹജന്യമായ ബുദ്ധിമുട്ടുകളും ശമിക്കും. കാട്ടില്‍ വളരുന്ന കറിവേപ്പില ഉത്തമം.
♥ സൌന്ദര്യ സംരക്ഷണത്തിന് കറിവേപ്പില
മുഖക്കുരു, മുഖത്തുണ്ടാകുന്ന പാടുകള്‍ ഒക്കെ മാറി മുഖകാന്തി വര്‍ദ്ധിക്കാന്‍ കറിവേപ്പില പറിച്ചെടുത്ത്, നന്നായി അരച്ച് ലേപമാക്കി മുഖത്ത് പുരട്ടുക. നിത്യപ്രയോഗം കൊണ്ട് മുഖകാന്തി വര്‍ദ്ധിക്കും. കുരുക്കള്‍ മാറും. പാടുകള്‍ മാറും.
പച്ചയില കിട്ടാന്‍ പ്രയാസമുണ്ടെകില് ഉണക്കി വെച്ച ഇല ഉപയോഗിക്കാം. ഉണക്കയില രാത്രിയില്‍ വെള്ളത്തിലിട്ടു വെച്ച്, രാവിലെ നന്നായി അരച്ച്, മുഖത്ത് തേച്ചുപിടിപ്പിക്കാം.
കറിവേപ്പിന്റെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണയും ത്വക്കിന് നല്ലതാണ്. ത്വക്കിന്റെ കാന്തി വര്‍ദ്ധിക്കാനും ത്വക്ക്-രോഗങ്ങള്‍ ശമിക്കാനും ഈ എണ്ണ നല്ലതാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന നുണലുകളും കുരുക്കളും മാറാന്‍ കറിവേപ്പില പറിച്ച് നന്നായി അരച്ച് ലേപനം ചെയ്താല്‍ മതി. മുടങ്ങാതെ കുറച്ചു നാള് ചെയ്താല്‍ കുരുക്കള്‍ ശമിക്കും.
♥ രക്തദോഷത്തിന് കറിവേപ്പില
രക്തദോഷത്തിന് കറിവേപ്പിന്റെ പഴം ഫലകാരിയാണ്. നന്നായി പഴുത്ത് കറുപ്പുനിറമായ കായ അരച്ച് ഉണക്കി പൊടിയാക്കി സൂക്ഷിച്ചു വെച്ച് നിത്യേന രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ വീതം മുടങ്ങാതെ സേവിച്ചാല്‍ രക്തദോഷം മാറും. ആന്തരികകാന്തി വര്‍ദ്ധിക്കും. ത്വക്കിലുണ്ടാകുന്ന വികൃതികള്‍ ശമിക്കും.
♥ കൊളസ്ട്രോളിന് കറിവേപ്പില
കറിവേപ്പില ഒരു ജാതിപത്രിയും ചേര്‍ത്ത് അരച്ച് ഒരു നെല്ലിക്കാ വലുപ്പം, മോരില്‍ കലക്കി ദിവസവും രാവിലെ കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാകും.
കറിവേപ്പിലയും മഞ്ഞളും കൂടിയരച്ചു നെല്ലിക്കാവലുപ്പത്തിലെടുത്തു ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അലര്‍ജികള്‍ ശമിക്കും.
♥ അകാലനരയ്ക്ക് കറിവേപ്പില
നെല്ലിക്കാത്തോട്, കറുത്ത എള്ള് എന്നിവ കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച്, ഓരോ ഉരുള ദിവസം മൂന്നു നേരം കഴിക്കുക. ഒപ്പം കറിവേപ്പിലനീര് ഒഴിച്ച് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുക. മുടി കൊഴിച്ചില്‍ നില്ക്കും. മുടി കറക്കും. അകാല നര മാറും.
♥ മുടി വളരാൻ കറിവേപ്പില
കറിവേപ്പില പിഴിഞ്ഞ നീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തേങ്ങാപ്പാല്‍ കാച്ചിയെടുത്ത എണ്ണ പുരട്ടിയാല്‍ തലമുടി വളരും. തലമുടി കറുക്കും. ചില കഷണ്ടിയിലും മുടി വരും. വേപ്പെണ്ണ ചേര്‍ത്തു കാച്ചുന്നത് മുടി വളരാന്‍ കൂടുതല്‍ ഉത്തമമാണ്.
♥ ഛർദ്ദിയ്ക്കും വിഷൂചികയ്ക്കും കറിവേപ്പില
കൂവളവേര്, ചുക്ക്, കറിവേപ്പില – ഇവയുടെ കഷായം വെച്ചു കഴിച്ചാല്‍ ഛര്‍ദ്ദി, വിഷൂചിക എന്നിവ പെട്ടന്നു മാറും. കൂവളയിലയും കറിവേപ്പിലയും കഷായം വെച്ചു കഴിക്കുന്നതും വളരെ പ്രയോജനകരമാണ്.
♥ അർശസ്സിന് കറിവേപ്പില
നവരനെല്ലിന്റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കറിവേപ്പില, കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് ഇവ കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിക്കുക. ഇതില്‍ എണ്ണയും ചേര്‍ക്കാം. മൂലക്കുരുവും കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുച്യവും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.
കറിവേപ്പില നീരിൽ മുളങ്കര്‍പ്പൂരം നൽകുന്നത് വയറിളക്കം ശമിപ്പിക്കും. കറിവേപ്പില നീരിന് പകരം ഉലുവക്കഷായവും ഉപയോഗിക്കാം. പ്രമേഹത്തിലും ഫലപ്രദം.
ഇങ്ങനെ വളരെയേറെ ഔഷധഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് കറിവേപ്പില. ആഹാരസാധനങ്ങളിലെ വിഷാംശം ഇല്ലാതാക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉത്തമമാണ്. ആമാതിസാരം, പ്രവാഹിക, വയറുകടി തുടങ്ങി അനവധി ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ് കറിവേപ്പ്.
പൊന്‍കുരണ്ടി (ഏകനായകം) വേര്, വേങ്ങാക്കാതല്‍, ഞാവല്ത്തോല്, കിരിയാത്ത്, മരമഞ്ഞള്‍ത്തൊലി, ശതകുപ്പ, തേറ്റാമ്പരല്‍ എന്നിവയോരോന്നും പത്തു ഗ്രാം വീതം എടുത്ത്, വൃത്തിയാക്കി, നന്നായി ചതച്ച്, നാല് ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, ഒരു ലിറ്ററാക്കി വറ്റിച്ച്, തണുപ്പിച്ച്, അരിച്ചെടുത്ത്, ദിവസം പല തവണയായി കുടിക്കുക.
ഔഷധങ്ങള്‍ നന്നായി പൊടിച്ചു സൂക്ഷിക്കാമെങ്കില്‍ നാല് ലിറ്റര്‍ വെള്ളത്തിനു പകരം രണ്ടു ലിറ്റര്‍ വെള്ളം മതിയാകും.
1] വരിക്കപ്ളാവിന്റെ പൊഴിഞ്ഞു വീണ പതിനഞ്ച് ഇലകളുടെ ഞെട്ട് തലേന്ന് വൈകിട്ട് പൊട്ടിച്ചു വെച്ച് പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വായ പോലും കഴുകാതെ വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് പ്രമേഹത്തിലും അനുബന്ധ രോഗങ്ങളിലും ഗുണം ചെയ്യും.
2] പത്തുവിധം വ്യായാമ ക്രിയകൾ ചെയ്യുന്നതിനോടൊപ്പം വീട്ടിൽ ഉപയോഗിച്ച തേങ്ങയുടെ മൂത്ത ചിരട്ട തല്ലിപ്പൊട്ടിച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തിൽ ഫലപ്രദമാണ്.
3] ചെന്തെങ്ങിന്റെ വിളയാത്ത കരിക്ക് വെട്ടി അതിൽ അല്പം തവിടോ, തൊട്ടാവാടിയോ തേറ്റാമ്പരലോ, ഒക്കെ അരച്ച് ഇട്ട് ചിരട്ട കൂടി ചിരണ്ടി ആ വെള്ളത്തിൽ കലക്കി കുടിക്കുന്നത് പ്രമേഹത്തിൽ ഫലപ്രദമാണ്. ചെന്തെങ്ങ് ഗൗളീഗാത്രമല്ല, നല്ല ഉയരമുള്ള നാടൻ തെങ്ങാണ്. ഗൗളീഗാത്രം കൃത്രിമസൃഷ്ടിയാണ്, അതിന്റെ കരിക്ക് കൊണ്ട് ഗുണമൊന്നുമില്ല. ചെന്തെങ്ങ് കിട്ടിയില്ലെങ്കിൽ നാടൻ തെങ്ങായാലും ഗുണം കിട്ടും. തൊട്ടാവാടിയിലെ “മൈമോസിൻ” വിഷപദാർത്ഥമാകയാൽ തൊട്ടാവാടി സൂക്ഷിച്ച് ഉപയോഗിക്കണം.
പ്രമേഹം നിയന്ത്രിക്കാന്‍ സിദ്ധൌഷധമത്രേ കാട്ടുജീരകം. പ്രമേഹത്തിന് ഗുളികകള്‍ വിഴുങ്ങുന്നവര്‍, ഇന്‍സുലിന്‍ കുത്തിവെയ്പ്പ് എടുക്കുന്നവര്‍, തുടക്കകാര്‍ – എല്ലാവര്ക്കും കാട്ടുജീരകം ഗുണം ചെയ്യും.
ലഘുവായ തോതില്‍ പ്രമേഹം ഉള്ളവര്‍ കാട്ടുജീരകം ഇട്ടു തിളപ്പിച്ച വെള്ളം നിത്യേന കുടിച്ചാല്‍ രോഗം ശമിക്കും. ചുക്കോ ജീരകമോ ഒക്കെ ഇട്ടു വെള്ളം തിളപ്പിച്ച് കുടിക്കുന്നതു പോലെ കാട്ടുജീരകം ഇട്ടു വെള്ളം തിളപ്പിച്ച് കുടിക്കാം.
നിത്യവും ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കു പോലും കാട്ടുജീരകം കഷായം വെച്ചു സേവിക്കുന്നതു വഴി കുത്തിവെയ്പ്പ് ഒഴിവാക്കാന്‍ പറ്റുമെന്ന് ആചാര്യമതം. അറുപതു ഗ്രാം കാട്ടുജീരകം കഷായം വെച്ച് (ഒരു ഇടങ്ങഴി വെള്ളത്തില്‍ വെന്ത്, നാഴിയാക്കി വറ്റിച്ച്) രണ്ടു നേരമായി മുടങ്ങാതെ ഒരു മാസം നിത്യവും കഴിച്ചാല്‍ ഫലം നിശ്ചയം.
കാട്ടുജീരകം, ജീരകം, അയമോദകം, ഉലുവ ഇവ തുല്യമായി എടുത്ത് വറുത്ത് പൊടിച്ച്, ഓരോ ടീ സ്പൂണ്‍ പൊടി ചൂടുവെള്ളത്തില്‍ കലക്കി, ദിവസം മൂന്നു നേരം കഴിക്കുന്നതും പ്രമേഹത്തെ ശമിപ്പിക്കും.
പെരിങ്ങലത്തിന്റെ രണ്ട് തളിരിലയും ഒരു ടീസ്പൂണ്‍ കാട്ടുജീരകവും ചേർത്തരച്ച് ഭക്ഷണത്തിന് ശേഷം കഴിച്ചാൽ പ്രമേഹം ശമിക്കും.
കാട്ടുജീരകം കരിഞ്ജീരകം അല്ല. ജീരകത്തെക്കാള് അല്പം വലുപ്പം കൂടുതല്‍ ആണ് കാട്ടുജീരകത്തിന്, നിറം കറുപ്പാണ്.
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും. വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും. നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം. കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും. മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്. @anthavasi
സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും ഉള്ളതാണ്.
കാഞ്ഞിരം ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരുവ് ഉള്ളതാണ്. കാഞ്ഞിരം ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ആധുനികവൈദ്യശാസ്ത്രത്തിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന്റെ വേര്, തൊലി, ഇല, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും ഈ ഔഷധസസ്യം ശമിപ്പിക്കുന്നു. രക്തത്തിന്റെ ന്യൂനമര്‍ദ്ദത്തില്‍ ഇത് ഉത്തമ ഔഷധമാണ്. കാഞ്ഞിരം വിഷസസ്യമാണ്. അതിന്റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍.
നന്നായി വിളഞ്ഞ കാഞ്ഞിരക്കുരു പശുവിന്‍പാലില്‍ ഇട്ട് വേവിച്ച് അതിന്റെ ഉള്ളിലെ പാടയും പുറമേയുള്ള തൊലിയും നീക്കി ഉണ്ടാക്കിയാല്‍ ശുദ്ധമാകും. മോരില്‍ പുഴുങ്ങിയും ശുദ്ധി ചെയ്യാം.
കാഞ്ഞിരക്കുരു ചാണകനീരില്‍ മൂന്നു ദിവസം ഇട്ടുവെച്ച് നാലാം ദിവസം എടുത്തു കഴുകി തിരുമ്മി തൊലി കളഞ്ഞ് ഗോമൂത്രത്തില്‍ പുഴുങ്ങി വറ്റിച്ച് എടുത്ത് ശേഷം പാലില്‍ പുഴുങ്ങിയാല്‍ അത്യന്തം ശുദ്ധമാകും.
കാഞ്ഞിരത്തിന്റെ വേര് മണ്ണില്‍ പൊതിഞ്ഞ്, ഞാവലിന്റെ വിറകു കത്തിച്ച കനലില്‍ വെച്ച് മൂന്നേമുക്കാല്‍ നാഴിക ചുട്ടെടുത്ത്, മണ്ണ് കളഞ്ഞ്, വെള്ളം കൊണ്ടു കഴുകിയാല്‍ ശുദ്ധമാകും. തൊലിയും ഇപ്രകാരം ശുദ്ധി ചെയ്യാം.
ഞാവലില ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ പുഴുങ്ങിയാല്‍ കാഞ്ഞിരത്തിന്റെ എല്ലാ ഭാഗങ്ങളും ശുദ്ധമാകും.
കാഞ്ഞിരത്തിന്റെ ഏതു ഭാഗവും നെയ്യില്‍ വറുത്താല്‍ ശുദ്ധമാകും.
കാഞ്ഞിരം നെല്ലില്‍ ചേര്‍ത്ത് ഒരു യാമം പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞ് പിളര്‍ന്ന് മുള കളഞ്ഞ് അരിഞ്ഞ് ചെറുചീരനീരില്‍ ഒരു യാമം ഇട്ടു വെയ്ക്കുക. തുടര്‍ന്നു തെറ്റാമ്പരല്‍ കഷായത്തില്‍ വേവിച്ചാല്‍ ശുദ്ധമാകും.
കാഞ്ഞിരം ആമവാതഹരമാണ് (Arthritis). ഹൃദയത്തിന്റെ സങ്കോചവികാസക്ഷമതയെ ഈ ഔഷധം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇതിന്റെ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്റെ കാതല്‍ അര്ശോരോഗത്തില് നല്ലതാണ്. ജ്വരത്തിലും വിശേഷം. ഗ്രഹണിചികിത്സയിലും ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന് ഒരുതരം മത്തുണ്ട്. ഈ ഗുണം കാരണം പഴയ തലമുറയിലെ വൈദ്യവിശാരദന്മാര് കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമായി ഉപയോഗിച്ചിരുന്നു. കല്പ്പസേവയെന്ന നിലയില്‍ കാഞ്ഞിരക്കുരു വളരെ ചെറിയ മാത്രയില്‍ തുടങ്ങി ഒരു കുരു മുഴവന്‍ വരെ വെറ്റില ചേര്‍ത്തരച്ചു സേവിക്കുന്നതാണ് ആ പ്രയോഗം.
നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരക്കുരു നല്ലതാണ്. ഗ്രഹണിയിലും കുരു ഉപയോഗിക്കാറുണ്ട്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കലുടെ അയവ്, എന്നിവയില്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നല്ലതാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമം. കാഞ്ഞിരക്കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ, കാരസ്കരതൈലം, അതിവിശിഷ്ടമായ ഔഷധമാണ്. ആമവാതത്തിലും ടെന്നീസ് എല്‍ബോ എന്നറിയപ്പെടുന്ന കൈമുട്ടുവേദനയിലും അത്യുത്തമമായ ഔഷധമാണ് ഈ എണ്ണ. കൂടാതെ, മലബന്ധം, ഗുദഭ്രംശം, ശുക്ളസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും പ്രയോജനകാരമാണ്.
കാഞ്ഞിരത്തിന്റെ മൂത്ത മരം തുരന്ന്, ഉണക്കമുന്തിരിങ്ങയും കല്‍ക്കണ്ടവും നിറച്ച്, മരത്തിന്റെ ദ്വാരം കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് കൊണ്ട് അടച്ച്, ചെറിയ അളവില്‍ വര്ദ്ധമാനയോഗത്തില് ഇരുപത്തിയൊന്നു ദിവസം കഴിയ്ക്കുന്നതു കൊണ്ട് സകലരോഗങ്ങളും മാറുമെന്ന് ഉപദേശരഹസ്യം.
ചെമ്പുകാശ് ഗോമൂത്രത്തില്‍ തൊണ്ണൂറ് ദിവസം ഇട്ടുവെച്ച് എടുക്കുക. ഒരു കോല് നീളത്തില്‍ അരക്കോല്‍ വണ്ണം ഉള്ള കാഞ്ഞിരത്തിന്റെ തടി കൊണ്ടുവന്ന്, തുളച്ച്, ശുദ്ധിചെയ്ത കാശ് അതിന്റെ ഉള്ളില്‍ വെച്ച്, കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് മേടിയടച്ച ശേഷം ആ തടി ദഹിപ്പിക്കുക. ചെമ്പ് വെളുത്ത നിറമുള്ള ഭസ്മമാകും. ഈ ഭസ്മം എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണ്. അനുപാതം മാറ്റി പ്രയോഗിച്ചാല്‍ മാറാത്ത രോഗങ്ങള്‍ ഇല്ല. ജരാനരകള്‍ പോകും. യൌവ്വനം തിരിച്ചു വരും. ഏറ്റവും വലിയ സാരോപദേശമായി ആയുര്‍വേദം അറിഞ്ഞവര്‍ ഇതിനെ കരുതുന്നു. ഇത് കഴിക്കുമ്പോള്‍ ഉപ്പും പുളിയും അല്‍പ്പം പോലും ഉപയോഗിക്കരുത്. പുളിച്ച തൈര്, മുയലിറച്ചി, ചെറുനാരങ്ങാ, കാടി, നല്ലെണ്ണ ഇവയും കഴിക്കരുത്. ചക്കപ്പഴം, വാഴപ്പഴം, പശുവിന് നെയ്യ്, പാല്, പഞ്ചസാര – ഇവ നന്നായി ഉപയോഗിക്കാം.
മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി നല്ലെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണയെ ആഗിരണം ചെയ്തു കഴിഞ്ഞാല്‍ ആ മരം ഇല പൊഴിക്കും. ഒരു വിദേശവസ്തു തന്റെ ശരീരത്തില്‍ കയറി. അതും ചേര്‍ത്ത് മരത്തിന്റെ അടുക്കളയായ ഇലയില്‍ പാകപ്പെടുത്തിയാല്‍ ഉണ്ടായേക്കാവുന്ന അപകടം അറിഞ്ഞാണ് ആ മരം ഇല പൊഴിക്കുന്നത്. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം വീണ്ടും തളിര്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ വലിച്ചു കയറ്റിയ എണ്ണയെ വിസര്‍ജ്ജിക്കുന്നു. കുപ്പിയില്‍ തിരികെ കിട്ടുന്ന ആ എണ്ണയുടെ സ്വഭാവം പൂര്‍ണ്ണമായും മാറിയിരിക്കും. സകല വൈറസ് ബാധകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഔഷധമാണ് ഈ എണ്ണ. പേവിഷബാധ(Rabies)യില്‍ പ്രത്യേകിച്ച് ഫലപ്രദമാണ് ഈ ഔഷധം. പേയിളകിയാല്‍ ഈ ഔഷധം അര ടീസ്പൂണ്‍ വീതം ദിവസം മൂന്നു നേരം നല്കിയാല് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മാറുന്നു എന്നത് രഹസ്യചികിത്സയില് പെട്ടതാണ്.
കാഞ്ഞിരത്തിന്റെ മരം തുളച്ച് വാളന്‍പുളി വെച്ച് തൊണ്ണൂറു ദിവസം കഴിഞ്ഞ് എടുത്താല്‍ അവീനു പകരം, അവീന്റെ സ്വഭാവങ്ങള്‍ ഇല്ലാതെ അവീന്‍ വേണ്ട യോഗങ്ങളില്‍ പരിചയസമ്പന്നരായ ഭിഷഗ്വരന്മാര് ഉപയോഗിക്കാറുണ്ട്.
ഹോമിയോപ്പതിയിൽ ഇത് Nux-v (Nux Vomica) എന്ന പേരില്‍ ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു.
മേല്‍പ്പറഞ്ഞത് ഓര്‍ക്കുക. കാഞ്ഞിരം വിഷമുള്ളതാണ്. കാഞ്ഞിരത്തിൻ കുരുവിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥങ്ങൾ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. ഔഷധപ്രയോഗങ്ങള്‍ കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക.
സഹസ്രാബ്ദങ്ങളായി അനേകവ്യാധികള്ക്ക് നേരിട്ടുള്ള പരിഹാരമായും ആയുര്‍വേദ ഔഷധങ്ങളുടെ ഘടകമായും അനന്യസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധവൃക്ഷം ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വേര്, തൊലി, കറ, പൂവ്, ഇല, കുരു, എണ്ണ – എല്ലാം ഔഷധഗുണമുള്ളവയാണ്. ഭാരതത്തില്‍ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. AZADIRACHTA INDICA എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന, ആയുര്‍വേദഗ്രന്ഥങ്ങള്‍ നിംബ എന്ന് സംസ്കൃതഭാഷയില്‍ വിവക്ഷിക്കുന്ന സസ്യമാണ് ആര്യവേപ്പ്. ഇത് കൂടാതെ മഹാനിംബ, കൃഷ്ണനിംബ എന്ന് വേറെ രണ്ടു തരം വേപ്പുകളെക്കുറിച്ച് അഭിധാനമജ്ഞരി പ്രതിപാദിക്കുന്നുണ്ട്. മലയാളത്തില്‍ യഥാക്രമം ഇവ മലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ അറിയപ്പെടുന്നു.
വേപ്പിന്റെ ഗുണങ്ങളെക്കുറിച്ച് “ഗുണപാഠം” ഇപ്രകാരം പറയുന്നു:
“വേപ്പിന്റെ തൊലി കച്ചുളളു ശീതമാകയുമുണ്ടത് കൃമികുഷ്ഠവിഷം പിത്തം നാശയേത് ദീപനം ഹിതം അത്യുഷ്ണമല്ല വേപ്പെണ്ണ കച്ചിട്ടുള്ള രസം പരം ധാതുക്കളെ കെടുപ്പിക്കും സന്നിപാതത്തിനും ഗുണം വാതം കുഷ്ഠം കൃമികഫം വ്രണങ്ങള്‍ക്കും ഗുണം തുലോം”
1] വേപ്പിന്റെ തണ്ട് പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പതിവ് ഇന്ത്യയില്‍ പല ഭാഗത്തും ഉണ്ടായിരുന്നു. വായ്നാറ്റം അകറ്റാന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ഇത്. വ്യാവസായികമായി വിപണനം ചെയ്യപ്പെടുന്ന പല ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി ഉത്പന്നങ്ങളില്‍ വേപ്പ് ഒരു പ്രധാനഘടകമാണ്.
[ഇല]
വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് “ഭാവപ്രകാശം” ഇങ്ങനെ പറയുന്നു:
2] ഏഴ് ആര്യവേപ്പിലയോടൊപ്പം, ഏഴ് കൊത്തമല്ലിയും ഒരു ചെറിയ കഷണം പച്ചമഞ്ഞളും അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്.
3] വേപ്പിലനീര് കഴിച്ചാല്‍ കാമില (മഞ്ഞപ്പിത്തം) ശമിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, സി – മൂന്നിലും വേപ്പിലയുടെ സ്വരസം ഗുണം ചെയ്യും.
4] വേപ്പിലനീര് അരച്ചു നിത്യം സേവിക്കുന്ന പതിവ് വനവാസികളായ താപസരുടെ ഇടയില്‍ ഉണ്ടായിരുന്നു. “നിംബകല്പ്പം” സേവിക്കുന്നതു വഴി തേളിന്റെയും പാമ്പിന്റെയും വിഷം ബാധിക്കില്ല.
5] വിഷജന്തുക്കലുടെ ദംശനം ഏറ്റാല്‍ വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു കടിവായില് പുരട്ടിയാല്‍ വിഷം ശമിക്കും. ഈ ലേപം ചൊറി, ചിരങ്ങ് പോലെയുള്ള ത്വക്-രോഗങ്ങളിലും ഫലപ്രദമാണ്.
6] ആര്യവേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തിലുരുട്ടി വെറും വയറ്റില്‍ കഴിക്കുന്നത് സോറിയാസിസ് അടക്കമുള്ള മിക്ക ത്വക്-രോഗങ്ങള്‍ക്കും ശമനമേകും.
7] തീപ്പൊള്ളല്‍ ഏറ്റാല്‍ വേപ്പില നന്നായി അരച്ചു പുരട്ടുന്നത് ശമനത്തിനു നല്ലതാണ്.
8] വേപ്പിലയുടെ സ്വരസം (10 മില്ലി വരെ) സമം തേന്‍ ചേര്‍ത്ത് മൂന്നുനാലു ദിവസം രാവിലെയും വൈകിട്ടും കഴിച്ചാല്‍ വയറ്റിലെ കൃമിബാധ ശമിക്കും. കാമിലയിലും ഈ പ്രയോഗം ഫലപ്രദം. മലവേപ്പും ആര്യവേപ്പും ഒരുപോലെ ഗുണപ്രദം.
9] വസൂരി ഇന്ന് അന്യമാണ്. വസൂരി ബാധിച്ചാല്‍ വേപ്പിന്റെ ഇല അരച്ചു പുരട്ടുന്നത് ഫലപ്രദം. ആതുരനെ വേപ്പില വിരിച്ച കിടക്കയില്‍ കിടത്തുകയും, വേപ്പില കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട് വീശുകയും ചെയ്യുന്നത് നന്ന്. ചിക്കന്‍പോക്സ് പോലെയുള്ള രോഗങ്ങള്‍ക്ക് ഈ പ്രയോഗം കൊണ്ട് ശമനം കിട്ടും.
10] വേപ്പില, പടവലം, എള്ള്, നെല്ലിക്ക – ഇവയുടെ കഷായം നിത്യം കണ്ണില്‍ ഒഴിക്കുന്നത് തിമിരം വളരാതിരിക്കാന്‍ നന്ന്.
11] ത്വക്-രോഗങ്ങളില്‍ വേപ്പിലയും പച്ചമഞ്ഞളും ചൂടുവെള്ളത്തില്‍ അരച്ച് പുരട്ടി കുളിക്കുന്നത് അത്യന്തം ഫലപ്രദമാണ്. പല ത്വക്-രോഗങ്ങളും ഈ പ്രയോഗം ഒന്നുകൊണ്ടു മാത്രം ശമിക്കും.
12] വേപ്പില, കര്‍പ്പൂരം, കായം, ശര്‍ക്കര – നാലും സമം ചേര്‍ത്ത് ഉണ്ടാക്കിയ ഗുളിക നിത്യം അത്താഴശേഷം കഴിക്കുന്നത് സാംക്രമികരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ സഹായകമാണ്.
16] വേപ്പിന്‍കുരു കഞ്ഞുണ്ണിനീരിലും, വേങ്ങാക്കാതല്ക്കഷായത്തിലും ഏഴു തവണ ഭാവന ചെയ്ത്, എണ്ണയെടുത്ത് നിത്യം നസ്യം ചെയ്യുകയും, പാല് ചേര്‍ത്ത് ചോറ് കഴിക്കുകയും ചെയ്താല്‍ നരച്ച രോമങ്ങള്‍ കറുക്കും, മുടി കിളിര്‍ക്കും.
18] വേപ്പിന്‍കുരുവില്‍ നിന്നെടുക്കുന്ന എണ്ണ – വേപ്പെണ്ണ – പുരട്ടി പോക്കുവെയില്‍ കൊള്ളിക്കുന്നത് ബാലകര്‍ക്ക് ആരോഗ്യമുണ്ടാകാന്‍ സഹായകമാണ്.
19] മുറിവുണ്ടായാല്‍ ഉടനെ വേപ്പെണ്ണ പുരട്ടുന്നത് ടെറ്റനസ് ബാധ തടയും.
20] വ്രണങ്ങളില്‍ വേപ്പെണ്ണ പുരട്ടിയാല്‍ അവ വടു ഇല്ലാതെ ഉണങ്ങും.
21] സകല ത്വക്-രോഗങ്ങളിലും വേപ്പെണ്ണ ഉള്ളില്‍ കഴിക്കുന്നത് ശമനദായകമാണ്. അഞ്ചു തുള്ളി വരെ പാലില്‍ കഴിക്കാം. സോറിയാസിസ് ബാധയില്‍ ഫലപ്രദമാണെന്ന് വൈദ്യമതം.
22] പ്രമേഹത്തില്‍ വേപ്പെണ്ണ അഞ്ചു തുള്ളി വരെ പാലില്‍ ചേര്‍ത്തു കഴിക്കുന്നത് അതീവഫലപ്രദമാണ്.
23] വ്യാവസായികമായി ജൈവകീടനാശിനികളും, ഔഷധസോപ്പുകളും നിര്‍മ്മിക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കപ്പെടുന്നു.
24] തെങ്ങിന് ഉണ്ടാകുന്ന മണ്ഡരിബാധ ശമിപ്പിക്കാനുള്ള കഴിവ് വേപ്പെണ്ണയ്ക്ക് ഉണ്ട്.
[തൊലി ¦ പട്ട]
25] വേപ്പിന്റെ തൊലി കഷായം വെച്ച് അതില്‍ ചേര്‍ക്കുരു ശുദ്ധി ചൂര്‍ണ്ണം മേല്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് രക്താര്‍ബുദത്തെ ശമിപ്പിക്കും എന്ന് അനുഭവസാക്ഷ്യം.
26] വേപ്പിന്റെ തോലും വാല്‍മുളകും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ സന്ധിവാതം മൂലമുള്ള വേദനയും നീരും ഉടനടി ശമിക്കും.
[പലവക]
27] വേപ്പിന്റെ ചിനപ്പ് ¦ തളിര് ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അതീവഫലപ്രദമാണ്. ബ്രോങ്കൈറ്റിസ്, കാസം എന്നിവയില്‍ വേപ്പിന്റെ തളിര് കഷായം വെച്ച് കഴിച്ചാല്‍ ശമിക്കും.
30] വേപ്പിന് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ കഴിവുള്ളതു കൊണ്ട് ഉപവാസസമയങ്ങളില് വേപ്പ് കഴിക്കുന്നത് ശ്രദ്ധിച്ചു വേണം.
31] പ്രമേഹരോഗികള്‍ വേപ്പ് ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം വേണം. രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിരീക്ഷിക്കെണ്ടതും അത്യാവശ്യം.
32] കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വൈദ്യനിര്‍ദ്ദേശമനുസരിച്ച് മാത്രം വേപ്പ് ഉപയോഗിക്കണം.
33] വേപ്പെണ്ണ കണ്ണില്‍ വീണാല്‍ നീറ്റല്‍ ഉണ്ടാകാം, ആകയാല്‍ തലയില്‍ പുരട്ടുന്നത് വളരെ ശ്രദ്ധിച്ചു വേണം.
34] അമിതമായി ഉപയോഗിക്കരുത്. ഹൃദയത്തിന് അത്ര നല്ലതല്ല.
[കുറിപ്പ്]
ഈ ലേഖനം സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കാനുള്ളതല്ല. സ്വയം ചികിത്സ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നടത്തുക. കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശാനുസാരം മാത്രം ഔഷധങ്ങള്‍ കഴിക്കുക.
1] കൂവളത്തില ഒരു രാത്രി മുഴുവന്‍ ശുദ്ധജലത്തില്‍ ഇട്ടുവെച്ച്, പുലര്‍ച്ചെ അതേ വെള്ളത്തില്‍ അരച്ചു സേവിച്ചാല്‍ പ്രമേഹത്തിനു ശമനമുണ്ടാകും.
ഇത് പ്രകൃത്യാ ഉള്ള ഇന്‍സുലിന്‍ ആയി പ്രവര്‍ത്തിക്കുന്നു. ഈ പ്രയോഗം കൊണ്ട് പ്രമേഹം മാറിയ അനുഭവമുണ്ടെന്ന് കൃതഹസ്തരായ വൈദ്യന്മാര് സാക്ഷ്യപ്പെടുത്തുന്നു. ആഗ്നേയഗ്രന്ധിയിലെ നിര്‍ജ്ജീവകോശങ്ങളെ സജീവമാക്കാന്‍ കൂവളത്തിലയുടെ നിത്യോപയോഗം കൊണ്ടു സാധിക്കുമെന്ന് ആധുനികരും സമ്മതിക്കുന്നു.
2] കൂവളത്തിന്റെ ഇല ഉണക്കിപ്പൊടിച്ചതും വരട്ടുമഞ്ഞള്പ്പൊടിയും ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹത്തിലുണ്ടാകുന്ന പ്രമേഹക്കുരു, കാലുകളില്‍ ഉണ്ടാകുന്ന പ്രമേഹപ്പഴുപ്പ് തുടങ്ങിയവ ശമിക്കും.